കണ്ണൂർ: പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിനു മുന്പ് ആറളത്തെ ബിപിഎൽ കുടുംബങ്ങൾക്ക് വനംവകുപ്പ് മുഖാന്തരം നടപ്പിലാക്കിയ ഗ്യാസ് കണക്ഷൻ വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ചുള്ള വിജിലൻസ് കേസ് ഒത്തുതീർപ്പാക്കി.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവർക്കെതിരേയുള്ള വിജിലൻസ് അന്വേഷണമാണ് ഒത്തുതീർപ്പാക്കിയത്.
അസി. ലൈഫ് വാർഡൻ മധുസൂദനെതിരേയുള്ള നടപടികൾ തുടരും. ഇദ്ദേഹം വിരമിച്ച ഉദ്യോഗസ്ഥനാണ്.
2017ൽ പദ്ധതി നടപ്പാക്കിയപ്പോൾ ഗുണഭോക്താക്കളെയും ഏജൻസിയെയും തെരഞ്ഞെടുക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങൾ യാതൊന്നും പാലിച്ചില്ലെന്നു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
195 ഗ്യാസ് കണക്ഷനു വേണ്ടി 6,46,140 രൂപ 2017 ഏപ്രിൽ 11ന് കൈമാറിയിരുന്നുവെന്നായിരുന്നു സർക്കാരിനെ ബോധിപ്പിച്ചത്. എന്നാൽ, 2018 ജൂൺ 22 വരെ 99 കണക്ഷൻ മാത്രമാണു നൽകിയിട്ടുള്ളത്.
2019ൽ മാത്രമാണ് മുഴുവൻ കണക്ഷനും നല്കിയത്. 99 കണക്ഷൻ നൽകിയിട്ട് 195 കണക്ഷൻ വിതരണം ചെയ്തുവെന്നു കാണിച്ച അന്നത്തെ അസി. ലൈഫ് വാർഡൻ മധുസൂദനൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇയാൾക്കൊപ്പം റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരും കൂട്ടുനിന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
സർക്കാരിന് നഷ്ടമായ തുക 54,740 രൂപ സർവീസിൽനിന്നു വിരമിച്ച മധുസൂദനിൽനിന്ന് പലിശ സഹിതം ഈടാക്കാൻ വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. ഇതിനിടയിലാണ് മധുസൂദനിൽ മാത്രം നടപടി ഒതുക്കി മറ്റു രണ്ടു പേരെയും കേസുകളിൽനിന്ന് ഒഴിവാക്കിയത്.
ക്രമക്കേട് നടത്തിയ കാലഘട്ടത്തിൽ ആറളം വന്യജീവി സങ്കേതത്തിലെ കോട്ടപ്പാറ, പരിപ്പുതോട് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്ത്. ഡിപ്പോ ഓഫീസറായിരുന്നു സി.പി. മക്സൂദ്. ഇവരുടെ സഹായത്തോടെയാണ് ക്രമക്കേട് നടന്നതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇവരെയാണു കേസിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്.